മൊഴിമാറ്റി പടുക്കാം പുതു വാക്കുകള്‍
മൊഴിമാറ്റി പടുക്കാംപുതുവാക്കുകള്‍
ശാന്തന്‍
കവി
പുതിയ ഇംഗ്ലീഷ് പദങ്ങള്‍ മലയാള ഭാഷയില്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ മലയാളത്തില്‍ മൊഴിമാറ്റി ഉപയോഗിക്കണോ? ‘വേണ്ടാ’ എന്നാണ് ഭാഷാ പണ്ഡിതര്‍ പോലും പറയുന്നത്. കവിയെന്ന നിലയില്‍ മലയാള വാക്കില്ലാത്തതു കൊണ്ട്. ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ വളരെ വ്യസനത്തോടെയാണ് അത് ചെയ്യുന്നത്. എന്റെ ഭാഷയില്‍ ആ വാക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന വിഷമം പിടി കൂടാറുണ്ട്. പുതുതായി വരുന്ന എല്ലാ ഇംഗ്ലീഷ് വാക്കുകള്‍ക്കും മലയാളത്തില്‍ ഒരു പദം വേണ്ടേ.? അല്ലെങ്കില്‍ അത് ഭാഷയുടെ ഒരു പരിമിതിയായല്ലേ കാണൂ.
അനു ദിനം വികസിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യം, കമ്പ്യൂട്ടർ, ധന തത്വ ശാസ്ത്രം, ഭൂമി ശാസ്ത്രം, വാന ശാസ്ത്രം, സമുദ്ര ശാസ്ത്രം, ഗതാഗതം, വിവര സാങ്കേതിക വിദ്യ, എഞ്ചിനീയറിങ്ങ് തുടങ്ങിയ ശാസ്ത്ര ശാഖകളുടെ വ്യവഹാര ഭാഷയില്‍ ആംഗലേയ പദങ്ങള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ നാം മൊഴി മാറ്റം നടത്താതെ തന്നെ ഉപയോഗിക്കുകയാണ്.
വിവര സാങ്കേതിക വിദ്യയുടെ കാര്യത്തിലാണെങ്കില്‍ എത്രയോ വാക്കുകളാണ് അതേപടി ഇംഗ്ലീഷില്‍ തന്നെ ഉപയോഗിക്കുന്നത്. മഹാമാരിയുടെ കാലത്ത് അതുമായി ബന്ധപ്പെട്ട നൂറോളം വാക്കുകള്‍ ഇംഗ്ലീഷില്‍ തന്നെ നമ്മള്‍ ഉപയോഗിച്ചു തഴമ്പിച്ചിരിക്കുന്നു. അവയ്‌ക്കൊന്നും മലയാള വാക്ക് കണ്ടു പിടിച്ചില്ല. മലയാളത്തില്‍ക്കൂടി ഒരു വാക്ക് സൃഷ്‌ടിച്ചിരുന്നെങ്കിൽ ഭാഷയിലെ പദ സമ്പത്ത് വിപുലമായേനെ.
തമിഴര്‍ പുതുതായി വരുന്ന ആംഗലേയ പദങ്ങളെ വിവര്‍ത്തനം ചെയ്‌ത് പ്രചരിപ്പിക്കുന്നത് പ്രശംസനീയമാണ്. അവര്‍ തുടക്കത്തിലേ ആകാശവാണിക്ക് വാന മൊഴിയെന്നും എല്‍ പി റെക്കോഡിന് ഇശൈതട്ട് എന്നും മൊഴിമാറ്റിയിരുന്നു. അവര്‍ ഇ-മെയിലിന് മിന്നഞ്ചലെന്നും വെബ്‌സൈറ്റിന് ഇണയമെന്നും ഓൺലൈനിന് ഇണയ വഴിയെന്നും ഉപയോഗിക്കുന്നുണ്ട്. അവര്‍ വാട്ടർ തീം പാര്‍ക്കിന് പോലും നീർവിളയാട്ട പൂങ്കാവനം എന്നു മൊഴിമാറ്റിയിട്ടുണ്ട്. ആദി കാലം തൊട്ടേ തമിഴ് ജനതയ്‌ക്ക് തമിഴ് വാക്കുകള്‍ തന്നെ ഉപയോഗിക്കണമെന്ന വാശിയുണ്ട്.
സ്വത്വാഭിമാനമുള്ള ഒരു ജനതയുടെ ലക്ഷണമാണത്. എല്ലാ ശാസ്ത്ര ശാഖകളില്‍ നിന്നും കടമെടുത്ത ഇംഗ്ലീഷ് വാക്കുകളുടെ ഒരു കൂമ്പാരമാണ് ഇന്ന് മലയാള ഭാഷ. നമ്മുടെ ഭാഷ ഒരു സങ്കരഭാഷയായി പരിമിതപ്പെട്ടു കൊണ്ടേയിരിക്കുന്നു. ഭാവിയില്‍ ശാസ്ത്രം വികസിക്കുന്നതു വഴി പ്രായോഗിക ഭാഷയില്‍ വിണ്ടും പുതിയ ആംഗലേയ പദങ്ങള്‍ വരും. അതെല്ലാം മൊഴി മാറ്റാതെ ഉപയോഗിച്ചു കൊണ്ടിരുന്നാൽ ഗത്യന്തരമില്ലാതെ ഇംഗ്ലീഷ് പദങ്ങളുടെ അതി പ്രസരത്തില്‍ നമ്മുടെ ഭാഷ മരണമടയും. നമ്മുടെ ഭാഷയില്‍ എഴുതാനും വായിക്കാനും ആളില്ലാതെ വരുന്ന അവസ്ഥ സങ്കടകരമാണ്. പൂര്‍വ സൂരികളായ കവികള്‍ വാക്കുകളാല്‍ മായാജാലം തീര്‍ത്ത ഭാഷ മരിക്കുന്നത് ചിന്തിക്കാനേ വയ്യ.
ഭാഷയുടെ മരണം
ജര്‍മ്മന്‍ വംശജനായ നരവംശ ശാസ്ത്രജ്ഞനും ആഫ്രിക്കന്‍ ഭാഷാ ശാസ്ത്ര വിദഗ്‌ധനുമായ ബ്രെന്‍സിഗര്‍ മത്ത്യാസിന്റെ ‘ലാംഗ്വേജ് ഡെത്ത്’ എന്ന പുസ്‌തകം പറയുന്നത് ഇംഗ്ലീഷ് പോലുള്ള ആധിപത്യ ഭാഷകളില്‍ നിന്നും പദങ്ങള്‍ പോലുള്ള ഘടകങ്ങള്‍ സ്വീകരിക്കുന്നത് ഭാഷയുടെ മരണത്തിന് വഴിയൊരുക്കുന്ന കാരണങ്ങളിൽ ഒന്നാണ്. ആധിപത്യ ഭാഷ ന്യൂനപക്ഷ പ്രാദേശിക ഭാഷയെ ആഗിരണം ചെയ്‌ത് ഇല്ലാതാക്കുന്നതിനെ ‘ഗ്ലോട്ടോഫേജി’ എന്നാണ് പറയുന്നത്. സംസാരിക്കാന്‍ ആളില്ലാതെ വരുന്നതും ആധിപത്യ ഭാഷ പ്രാദേശിക ഭാഷകളെ വിഴുങ്ങിക്കളയുന്നതും ഭാഷാ മരണത്തിന് ഉപോദ് ബലകമായി ആഫ്രിക്കന്‍ ഭാഷകളുടെ അനുഭവ പരിസരത്തു നിന്ന് ബ്രെന്‍സിഗര്‍ മത്ത്യാസ് വെളിപ്പെടുത്തുന്നുണ്ട്. ഇത് പല തലമുറകള്‍ കഴിഞ്ഞ് കാലാന്തരത്തില്‍ സംഭവിക്കുന്നതാണ്.
ഒരു സമൂഹം പാരമ്പര്യ ഭാഷ ഉപേക്ഷിച്ച് മറ്റൊരു ഭാഷ സ്വീകരിക്കുകയും പാരമ്പര്യ ഭാഷ ഉപയോഗത്തിലില്ലാതാവുകയും ചെയ്യുമ്പോഴാണ് ഭാഷ മരിക്കുന്നത്. ഇതു തലമുറകളായി സംഭവിക്കുന്നതാണ്. മാതാപിതാക്കള്‍ കുട്ടികളെ അവരുടെ പാരമ്പര്യ ഭാഷ പഠിപ്പിക്കാതിരിക്കുമ്പോള്‍ ക്രമേണ ആ ഭാഷ മരണമടയും. ചില ഭാഷകള്‍ മറ്റു ഭാഷകളായി പരിണമിച്ച് ഇല്ലാതാവുന്ന അവസ്ഥയും ഉണ്ട്. ലാറ്റിന്‍ ഭാഷ ഇറ്റാലിയന്‍, സ്‌പാനിഷ്, ഫ്രഞ്ച്, റൊമാനിയന്‍ ഭാഷകളായി പരിണമിക്കുകയും ലാറ്റിന്‍ ഭാഷ സംസാരിക്കുന്നവർ ഇല്ലാതാവുകയും ചെയ്‌തു.
ഒരു ഭാഷ സംസാരിക്കുന്ന ജന വിഭാഗം യുദ്ധമോ കൂട്ടക്കൊലയോ മാരക രോഗങ്ങളോ പ്രകൃതി ദുരന്തമോ കൊണ്ട് ഇല്ലാതാകുമ്പോഴും ഭാഷയുടെ മരണം സംഭവിക്കാം. ഒരു ഭരണകൂടം എതെങ്കിലും കാരണത്താല്‍ ഭരണ ഭാഷ മാറ്റാന്‍ തീരുമാനിച്ചാല്‍ സാമൂഹിക, സാമ്പത്തിക ഉന്നതിക്കു വേണ്ടി ജനങ്ങള്‍ക്ക് പുതിയ ഭാഷ സംസാരിക്കേണ്ടി വരും. അങ്ങനെ പാരമ്പര്യ ഭാഷ ഉപേക്ഷിക്കും. അധിനി വേശ സമൂഹം ന്യൂനപക്ഷ സമൂഹത്തെ കീഴടക്കുകയും തങ്ങളുടെ ഭാഷ അടിച്ചേല്‍പിക്കുകയും ചെയ്‌തതിന്റെ ഫലമായി പലഭാഷകളും മൃതിയടഞ്ഞിട്ടുണ്ട്.
ഭാഷയുടെ വംശനാശം
ഭാഷയുടെ വംശനാശം ഭാഷയുടെ മരണത്തില്‍ നിന്ന് വിഭിമാണ്. വംശനാശം വന്ന ഭാഷ സംസാരിക്കാന്‍ പ്രാദേശികമായി ആരും ജീവിച്ചിരിപ്പുണ്ടാവില്ലെന്നു മാത്രമല്ല അത് പ്രയോഗത്തിലുമുണ്ടാവില്ല. ഈജിപ്റ്റിലെ ഹൈറോഗ്ലിഫിക്‌സ് കുറ്റിയറ്റു പോയ ഭാഷയാണെന്ന് കരുതുന്നു. റൊസെറ്റാ സ്റ്റോൺ കണ്ടു പിടിച്ച് പഠന വിധേയമാക്കുന്നതു വരെ അത് വ്യാഖ്യാനിക്കാന്‍ ആരും ജീവിച്ചിരിപ്പില്ലായിരുന്നു.
1970 ലെ കണക്കു പ്രകാരം പത്തു ലക്ഷത്തോളം പദ സമ്പത്തുള്ള ബൃഹദ് ഭാഷയാണ് ഇംഗ്ലീഷ്. ഇപ്പോള്‍ അത് പതിനഞ്ചു ലക്ഷം ആയിക്കാണും. മലയാളത്തിനാകട്ടെ മൂന്ന് ലക്ഷം പദങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അത് അഞ്ചു ലക്ഷം ആയിക്കാണും. കൂടുതലായി വന്ന രണ്ടു ലക്ഷം വാക്കുകളില്‍ എല്ലാം ഇംഗ്ലീഷ് പദങ്ങളാണ്. ഇംഗ്ലീഷ് പോലുള്ള ഭാഷകളില്‍ നിന്നും കടം വാങ്ങി, കടം വാങ്ങി പ്രദേശിക ഭാഷകള്‍ ആധിപത്യ ഭാഷയ്ക്ക് കീഴടങ്ങി മൃതിയടഞ്ഞിട്ടുണ്ട് എന്നാണ് ബ്രെന്‍സിഗര്‍ മത്ത്യാസ് പറയുന്നത്. ഒരു പാട് ഭാഷകള്‍ അങ്ങനെ മരണപ്പെട്ടിട്ടുണ്ട്. 2020-നു ശേഷം ഇരുപത്തിയൊന്ന് ഭാഷകള്‍ മരണപ്പെട്ടിട്ടുണ്ട്. അതില്‍ നാല് ഭാഷകള്‍ ആന്‍ഡമാനിലും ഒരെണ്ണം നമ്മുടെ കൊച്ചിയിലെ വൈപ്പിന്‍ ദ്വീപിലെ ഇന്‍ഡോ-പോര്‍ച്ചുഗീസ് സങ്കര ഭാഷയുമാണ്. പീപ്പിള്‍സ് ലിംഗ്വിസ്റ്റിക് സര്‍വേ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ.ഗണേഷ് എം.ഡേവിയുടെ അഭിപ്രായ പ്രകാരം 2050 ആകുമ്പോഴേക്കും ലോകത്തിലെ 7000 ഭാഷകളില്‍ 4000 ഭാഷകള്‍ക്ക് വംശ നാശം സംഭവിക്കുമെന്നാണ്. അതില്‍ പത്ത് ശതമാനവും ഇന്ത്യയിലെ നിലവിലുള്ള 750 ഭാഷകളില്‍ നിന്നാണെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്തായാലും അതിലെ അപകട സാധ്യതയുള്ള ഭാഷകളുടെ കൂട്ടത്തിൽ മലയാളമില്ല എന്നത് പ്രതീക്ഷ നൽകുന്നു. അത് പൂര്‍വ സൂരികള്‍ ഭാഷയോടു ചെയ്‌ത പുണ്യത്തിന്റെ ഫലമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. പക്ഷേ, ഇതു പോലെ ഉത്തരവാദിത്വമില്ലാതെ മുന്നോട്ടു പോയാൽ ഭാവിയില്‍ നമ്മുടെ ഭാഷ കുറ്റിയറ്റു പോകുമെന്നതിൽ സംശയമില്ല.
സംസ്‌കാരങ്ങളുടെ കലര്‍പ്പിലൂടെയാണ് ഭാഷ വളരുന്നത്. ലോകത്ത് വികസനങ്ങള്‍ വന്നു കൊണ്ടിരിക്കും. ആഗോളവല്‍ക്കരണം നമ്മുടെ ഭാഷയെ അധീശ ഭാഷയിലെ ഇംഗ്ലീഷ് വാക്കുകള്‍ക്ക് കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കും. വാതിലുകളും ജനാലകളും തുറന്നിട്ട് എല്ലാ ഭാഷകളില്‍ നിന്നും വാക്കുകള്‍ സ്വീകരിച്ച്, മലയാളത്തില്‍ മൊഴിമാറ്റം നടത്തി ഉപയോഗിക്കണം. ഇംഗ്ലീഷ് വാക്കുകള്‍ മൊഴിമാറ്റം നടത്താതെ അതേപടി പ്രയോഗിച്ചാല്‍ നമ്മുടെ പദ സമ്പത്തിനേക്കാള്‍ ആധിക്യം ആംഗലേയ പദങ്ങള്‍ക്കാകുകയും നമ്മുടെ ഭാഷ വികല ഭാഷയായി ഈ നൂറ്റാണ്ടില്‍ തന്നെ മരിച്ചു പോകുകയും ചെയ്യും. അതിനാല്‍ ഇനിയെങ്കിലും തമിഴര്‍ ചെയ്യുന്ന പോലെ ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗത്തില്‍ വരുമ്പോള്‍ മൊഴിമാറ്റി ഉപയോഗിക്കുക.
നമ്മുടെ ഭാഷ വളരേണ്ടത് മറ്റു ഭാഷകളില്‍ നിന്നും വാക്കുകള്‍ അതേപടി കടം കൊണ്ടിട്ടല്ല. അതു മൊഴിമാറ്റി ഉപയോഗിക്കുമ്പോഴാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അധീശത്വം സ്ഥാപിച്ച പാശ്ചാത്യ ഭാഷയില്‍ നിന്നും വാക്കുകള്‍ മൊഴി മാറ്റാതെ ഉപയോഗിക്കുന്നതിനെക്കാൾ, നമ്മുടെ ഭാഷയുടെ വേരുകളുള്ള തമിഴില്‍ നിന്നോ സംസ്‌കൃതത്തില്‍ നിന്നോ ഊര്‍ജം ഉള്‍ക്കൊണ്ട് വാക്കുകള്‍ മെനഞ്ഞുപയോഗിക്കുകയാണ് വേണ്ടത്. എത്രയോ തലമുറകള്‍ ജീവിച്ചും അനുഭവിച്ചും പറഞ്ഞും പടുത്ത നമ്മുടെ ഭാഷ ഒരു വലിയ ജനതയുടെ അശ്രാന്ത പരിശ്രമത്തിലൂടെ ഉരുത്തിരിഞ്ഞതാണ്. അനാസ്ഥ മൂലം അതു നഷ്‌ടമായാൽ പൂര്‍വികരോടും നമ്മളില്‍ പ്രതീക്ഷയർപ്പിച്ച വരുന്ന പിന്‍ തലമുറയോടും ചെയ്യുന്ന കുറ്റകരമായ അനീതിയായിരിക്കും.