കാലത്തിനൊപ്പം മുന്നേറി കേരളം
ഉതവിദ്യാഭ്യാസം/ മുഖാമുഖം
പുതിയ വിജ്ഞാന സമൂഹത്തെ കേരളത്തില്‍ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ചുക്കാന്‍ പിടിക്കുന്നത്. അക്കാദമിക തലത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മാറ്റങ്ങള്‍ വരുത്തി വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ആകർഷിക്കുന്നതോടൊപ്പം അവരെ പ്രചോദിപ്പിക്കുന്നതിൽ കൂടി വകുപ്പ് ശ്രദ്ധ പുലർത്തുന്നുണ്ട്. ഇതുവരെയുണ്ടായിരുന്ന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തിയും പുതിയവ നടപ്പിലാക്കിയും സര്‍ക്കാര്‍ കാലത്തിനൊപ്പം മികവോടെ സഞ്ചരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വര്‍ദ്ധിച്ചതോടെ പൊതു സമൂഹത്തിലും അതൊരു പുത്തനുണർവായിട്ടുണ്ട്.
കാല താമസം നേരിട്ടിരുന്ന പരീക്ഷകളും ഫല പ്രഖ്യാപനങ്ങളും സമയബന്ധിതമാക്കിയതോടെ ബിരുദ-ബിരുദാനന്തര പ്രവേശനവും ഫല പ്രഖ്യാപനവും ഏകീകരിക്കാനായി. മുന്‍ വര്‍ഷങ്ങളില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആരംഭിച്ചിരുന്ന ബിരുദ-ബിരുദാനന്തര ക്ലാസുകള്‍ ജൂൺ മാസത്തില്‍ തന്നെ ആരംഭിക്കുന്നതിനും തുടക്കമിട്ടു. ഒരു സെമസ്റ്ററില്‍ 90 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കിയും ഉന്നത വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടു വന്നു.
സര്‍വകലാശാലകളുടെ തലപ്പത്ത് അന്താരാഷ്ട്ര പ്രശസ്‌തിയുള്ള അക്കാദമിക് വിദഗ്‌ധരെ നിയോഗിക്കുകയെന്ന കാഴ്‌ചപ്പാടോടെയാണ് കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ചാന്‍സിലറായി അന്താരാഷ്ട്ര പ്രശസ്‌തയായ നര്‍ത്തകി മല്ലികാ സാരാഭായിയെ നിയമിച്ചത്. വിദൂര വിദ്യാഭ്യാസം ഒരു കുടക്കീഴില്‍ കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ആദ്യത്തെ ഓപ്പൺ യൂണിവേഴ്‌സിറ്റി-ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വകലാശാല കൊല്ലത്ത് പ്രവര്‍ത്തനമാരംഭിച്ചത്. ഓപ്പൺ സര്‍വകലാശാലയുടെ ആറ് ബിരുദ- ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് യുജിസി അംഗീകാരവും ലഭിച്ചു. ബി.സി.എ., ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ. സൈക്കോളജി, ബി.എ. നാനോ എന്റര്‍പ്രണര്‍ഷിപ്പ് , എം.എ.പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ, എം.എ. പൊളിറ്റിക്കല്‍ സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കാണ് യു.ജി.സി അംഗീകാരം ലഭിച്ചത്.
മാറ്റം ഉള്‍ക്കൊണ്ട പ്രവര്‍ത്തനങ്ങള്‍
പുതു തലമുറയെ ആകർഷിക്കുന്നതിനായി സര്‍ക്കാര്‍, എയ്‌ഡഡ് ആർട്‌സ്&സയന്‍സ് കോളേജുകള്‍, എന്‍ജിനീയറിംഗ് കോളേജുകള്‍, പോളിടെക്‌നിക് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലായി നിരവധി പുതു തലമുറ പ്രോഗ്രാമുകള്‍ അനുവദിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഡിസൈന്‍ എന്‍ജിനീയറിങ്, മെഷീന്‍ ലേണിങ്ങ്, ഡേറ്റ സയന്‍സ് , അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് എം.എ, എം.എസ്.സി പ്രോഗ്രാമുകള്‍, നാനോ സയന്‍സ്, ലോജിസ്റ്റിക്‌സ്, ഡിജിറ്റല്‍ സര്‍വെയിയിങ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിങ് തുടങ്ങിയവയാണ് അനുവദിച്ചത്.
ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയും പഠന-ഗവേഷണ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള സര്‍വകലാശാലയില്‍ ഒന്‍പത് നൂതന പഠന വകുപ്പുകള്‍ കൂടി ആരംഭിക്കുകയാണ്. സര്‍വകലാശാലകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍-യു ജി സി സൗജന്യമായി നല്‍കി വന്നിരുന്ന ഇ-ജേര്‍ണല്‍ പദ്ധതി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും അനിവാര്യമായ അക്കാദമിക വിഭവങ്ങള്‍ ഓൺലൈനിൽ പ്രദാനം ചെയ്യുന്നതിനുള്ള സംസ്ഥാന തല ഇ-ജേര്‍ണല്‍ കൺസോർഷ്യവും ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥാപിച്ചു.
കേരളത്തിലെ എല്ലാ കലാലയങ്ങളിലെയും വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ വിദ്യാഭ്യാസ വിവര ശേഖരണ പദ്ധതിയുടെ ഭാഗമായി ഡിജിറ്റലായി സൂക്ഷിക്കാനുള്ള സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുകയാണ്. വിദ്യാര്‍ഥി ജീവിത രജിസ്ട്രി, മനുഷ്യ വിഭവ വികസനം, അഫിലിയേറ്റഡ് കോളേജുകള്‍, അധ്യാപകര്‍ തുടങ്ങിയ വിഭാഗങ്ങളിലായി ഭരണതലം, പരീക്ഷാതലം, പഠന പരിപാലന സംവിധാനം ഇവയെല്ലാം ഉൾപ്പെടുന്ന സോഫ്‌റ്റ്‌വെയർ ഇതിന്റെ ഭാഗമായി ഉണ്ടാകും. ഇത്തരത്തിലൊന്ന് രാജ്യത്തു തന്നെ ആദ്യമായാണ് നടപ്പാക്കുന്നത്.
ഓട്ടിസം, പഠന വൈകല്യം, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്കായി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ് കോളേജുകളില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പ്രത്യേക സീറ്റ് അനുവദിച്ചത് ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവർക്ക് കൂടുതല്‍ പഠനാവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ്. കോളേജ് വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ പരിപാലനം ലക്ഷ്യമിട്ട് ആരംഭിച്ച ജീവനി പദ്ധതി എല്ലാ കലാലയങ്ങളിലേക്കും വ്യാപിപ്പിക്കാനും കഴിഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തില്‍ വൈകാരിക സുരക്ഷ ഉറപ്പാക്കാനുള്ള കൗൺസിലിങ്ങ് കേന്ദ്രങ്ങള്‍ എല്ലാ ക്യാംപസുകളിലും ആരംഭിക്കുന്നതിനുള്ള നടപടികളും ഈ സര്‍ക്കാര്‍ കൈക്കൊണ്ടു.
ഗവേഷണ രംഗത്തും പുത്തനുണര്‍വ്
ലോകോത്തര മലയാളി ശാസ്ത്രജ്ഞനായ ഡോ. താണു പദ്‌മനാഭന്റെ സ്‌മരണാർത്ഥം കേരള സര്‍വകലാശാലയില്‍ 88 കോടി രൂപ ചെലവിട്ട് അന്തര്‍ ദേശീയ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോ ഫിസിക്‌സ് എന്ന പേരിലുള്ള പഠന കേന്ദ്രത്തില്‍ അസ്ട്രോണമിയിലും ആസ്ട്രോ ഫിസിക്‌സിലും പോസ്റ്റ് ഗ്രാജുവേറ്റ്-പി.എച്ച്.ഡി തലങ്ങളില്‍ പഠന സൗകര്യമൊരുക്കും.
മലയാളികളായ ഗവേഷക പ്രതിഭകള്‍ക്കായി കൈരളി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചതും ഈ സര്‍ക്കാരിന്റെ കാലത്താണ്. നാല് മേഖലകളിലെ പുരസ്‌കാരങ്ങളാണ് (ഗവേഷകര്‍, ഗവേഷണത്തിന്, സമഗ്ര സംഭാവനക്ക്, ആഗോളമായ സമഗ്ര സംഭാവനക്ക് ) സമ്മാനിച്ചത്. പ്രൊഫ. എം.എസ്. വല്യത്താന്‍, പ്രൊഫ. കെ.എന്‍.പണിക്കര്‍, ഡോ. എം.ആര്‍. രാഘവ വാരിയര്‍, പ്രൊഫ. സാബു തോമസ്, പ്രൊഫ. പി. സനല്‍ മോഹന്‍, ഡോ. സ്‌കറിയാ സക്കറിയാ എന്നിവർ പുരസ്‌കൃതരായി.
പ്രതിമാസം അരലക്ഷം രൂപ (രണ്ടാം വര്‍ഷം പ്രതിമാസം ഒരുലക്ഷം രൂപ) സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങള്‍ക്കായി നൽകുന്ന ‘ചീഫ് മിനിസ്റ്റേഴ്‌സ് നവ കേരള പോസ്റ്റ് ഡോക്‌ടറൽ ഫെല്ലോഷിപ്പുകളും വിതരണം ചെയ്‌തു. ഗവേഷക വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് പത്തു കോടി രൂപ അനുവദിച്ചു. അന്താരാഷ്ട്ര തലത്തില്‍ അക്കാദമികമായി മുന്നിൽ നിൽക്കുന്ന മികച്ച 200 സര്‍വകലാശാലകളില്‍ ഹ്രസ്വകാല ഗവേഷണത്തിനാണ് ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക.
കിഫ്ബി സഹായത്തോടെ കൊച്ചി സര്‍വകലാശാലയെ വൈജ്ഞാനിക-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ശ്രേഷ്‌ഠ സര്‍വകലാശാലയായി ഉയർത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്‌തു നിഷ്‌ഠവും സുതാര്യവുമായ രീതിയില്‍ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കു ചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക് സംവിധാനം രൂപീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക് അവശിഷ്‌ടങ്ങളുടെ നിര്‍മാര്‍ജനം എന്നിവയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് സമുദ്ര ആവാസ വ്യവസ്ഥയെയും ജീവിതത്തെയും സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ സംവിധാനം നിര്‍മിക്കുവാനുള്ള യൂറോപ്യന്‍ യൂണിയന്റെ ഒരു കോടി രൂപയുടെ ഇക്കോമറൈന്‍ പ്രൊജക്റ്റില്‍ കേരള സര്‍വകലാശാല പങ്കാളിയായി.
സമത്വത്തിന്റെ പാതയില്‍ കലാലയങ്ങള്‍
ലിംഗ നീതിയും തുല്യ പദവിയും ഉറപ്പാക്കാനുള്ള ഉദ്യമങ്ങളുടെ ഭാഗമായിട്ടാണ് സംസ്ഥാനത്തെ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിങ്ങ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തിയത്. അധ്യാപികമാരുടെ വസ്ത്രധാരണത്തില്‍ മാനേജ്മെന്റുകളുടെ ഇടപെടല്‍ കര്‍ശനമായി വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ അധ്യാപകര്‍ക്ക് ഇഷ്‌ടമുള്ള – മാന്യമായ – ഏതു വസ്ത്രവും ധരിക്കാനുള്ള അവകാശം അതിലൂടെ സാധ്യമായി.
സര്‍വകലാശാലാ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്‌കരിച്ചതും ഈ സര്‍ക്കാരിന്റെ കാലത്താണ്. കൂടാതെ, ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളും അക്കാദമിക് സ്വയം ഭരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉറപ്പു വരുത്തുന്നതിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി.
തിരുവനന്തപുരം വനിതാ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനികളുടെ മേൽനോട്ടത്തിൽ നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം വിസാറ്റ് വിക്ഷേപിച്ചത് മലയാളികള്‍ക്ക് ആകെ അഭിമാനിക്കാവുന്ന നേട്ടമാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ ധന സഹായ പദ്ധതിയായ നിധി പ്രയാസുമായി ചേർന്ന് 30 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചു. 21 ലക്ഷം രൂപ സംസ്ഥാന വിഹിതവും ഒമ്പതു ലക്ഷം രൂപ കേന്ദ്ര ഫണ്ടും ചേർന്ന തുകയാണിത്. വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ഉപഗ്രഹം ഐഎസ്ആര്‍ഒയുടെ സഹായത്തോടെയാണ് വിക്ഷേപിച്ചത്.
അടിമുടി മാറി ബിരുദമേഖല
ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കി വരുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായി കേരളത്തിലെ സര്‍വകലാശാലകളില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിന് തീരുമാനമായി. കോഴ്‌സിന്റെ മൂന്നാം വര്‍ഷത്തിനു ശേഷം വിദ്യാര്‍ഥികള്‍ക്ക് എക്‌സിറ്റ് ഓപ്ഷന്‍ നല്‍കും. അവസാന വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മേഖലകളില്‍ ഗവേഷണാധിഷ്‌ഠിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അവസരമുണ്ടാകും.
അസാപ് വഴി 6123 വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി. നബാര്‍ഡിന്റെ സഹായത്തോടെ ഗ്രാമീണ വനിതകള്‍ക്കായി ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സിൽ 115 പേര്‍ക്കുള്ള പരിശീലനവും, പ്ലെയ്സ്മെന്റ് നടപടികളും പുരോഗമിക്കുകയാണ്. ഗ്രാമീണ വനിതകള്‍ക്ക് ബഹു രാഷ്ട്ര കമ്പനികളുടെ ഗിഗ് വര്‍ക്കുകളില്‍ പരിശീലനം നൽകുന്ന വായനശാല മോഡല്‍ പരിശീലനവും പുരോഗമിക്കുന്നു. കെ സ്‌കില്‍ ക്യാമ്പയിനിന്റെ ഭാഗമായി 15-ലധികം തൊഴില്‍ മേഖലകളിലായി നൂറിലധികം കോഴ്‌സുകൾ ഒരേ സമയം ആരംഭിച്ചു.
ഐടി, മീഡിയ, ഹെല്‍ത്ത് കെയര്‍, ലിംഗ്വിസ്റ്റിക്‌സ്, ബാങ്കിങ്ങ് തുടങ്ങിയ വിവിധ മേഖലകളിലെ കോഴ്‌സുകൾ നമ്മുടെ യുവാക്കള്‍ക്ക് മികച്ച തൊഴിലിലേക്ക് വഴികാട്ടും.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമൂഹിക ബോധം വളർത്തിയെടുക്കുന്നതിനും മാലിന്യ നിക്ഷേപത്തിനെതിരെ അവബോധം സൃഷ്‌ടിക്കുകയും ലക്ഷ്യമിട്ട് ‘മാലിന്യ മുക്തം നവ കേരളം’ പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്നേഹാരാമം പദ്ധതിയും നടപ്പിലാക്കി. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഉടനീളം മൂവായിരത്തോളം മാലിന്യ കേന്ദ്രങ്ങളെ പൂന്തോട്ടങ്ങളായി മാറ്റിയെടുക്കുകയാണ് ലക്ഷ്യം.