കേരളത്തിന്റെ ധനസ്ഥിതിയും യാഥാര്‍ഥ്യങ്ങളും

കെ. എന്‍. ബാലഗോപാല്‍
ധനകാര്യ മന്ത്രി

സംസ്ഥാനത്തിന്റെ തനത് വരുമാന സ്രോതസ്സുകള്‍ ശക്തമാക്കുന്നതിൽ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാൻ സംസ്ഥാന സര്‍ക്കാരിനായി. നികുതി പിരിവ് കൂടുതല്‍ ഊര്‍ജിതപ്പെടുത്തി. അധികച്ചെലവുകള്‍ നിയന്ത്രിച്ചു. ഇത്തരത്തില്‍ സാമ്പത്തിക ദൃഢീകരണ പാതയിലാണ് സംസ്ഥാന ധന മാനേജ്മെന്റ്. ട്രഷറി പൂട്ടൽ ഒഴിവാക്കി അവശ്യ ചെലവുകളെല്ലാം നിർവഹിക്കാനുമാകുന്നു. 2021-22-ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തനത് നികുതി വരുമാന വര്‍ധന 22.41 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം 23.36 ശതമാനമായി വീണ്ടും ഉയര്‍ത്തി. റവന്യു കമ്മി 0.9 ശതമാനത്തിലെത്തിച്ചു. റവന്യു കമ്മി ഒരു ശതമാനത്തില്‍ താഴെയെത്തിയത് ചരിത്രത്തില്‍ ആദ്യമാണ്.

രാജ്യത്തെ ഉയർന്ന വരുമാന വര്‍ധന നിരക്കും ഉല്‍പാദന വളര്‍ച്ചാ നിരക്കും ആര്‍ജിക്കാന്‍ കേരളത്തിനായി. 2021-22-ല്‍ കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനം സ്ഥിര വിലയില്‍ 12.01 ശതമാനം ഉയർന്നു. കോവിഡ് കാലത്തെ എട്ടു ശതമാനം തളർച്ചയിൽ നിന്നായിരുന്നു ഈ ഉയിർത്തെഴുന്നേൽപ്പ്. ആഭ്യന്തരോല്‍പാദനം പത്തു ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തിക്കാനായി.  രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളില്‍ പ്രതി ശീര്‍ഷ വരുമാനത്തില്‍ ഏറ്റവും മുന്നിലുള്ള അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇതേ പാതയിൽ തന്നെയാണ് ഈ സാമ്പത്തിക വര്‍ഷവും സംസ്ഥാനം മുന്നേറുന്നത്.

ചരക്ക് സേവന നികുതി (ജി എസ് ടി)

ജി എസ് ടി സമ്പ്രദായം നടപ്പാക്കുന്നതിൽ സംസ്ഥാനം പിന്നോട്ടു പോയതിനാൽ വരുമാനം കുറഞ്ഞുവെന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് വരുമാനക്കണക്കുകള്‍. കേന്ദ്ര സര്‍ക്കാര്‍ ഏർപ്പെടുത്തിയിട്ടുള്ള നികുതി സമ്പ്രദായത്തിലെ പോരായ്‌മകൾ ഐ ജി എസ് ടി വരുമാനത്തിന്റെ കൃത്യമായ കണക്കുകള്‍ പോലും ലഭ്യമല്ല. അതിനാല്‍ സംസ്ഥാനത്തിന് അർഹതപ്പെട്ട ഐ ജി എസ് ടി വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ജി എസ് ടി നെറ്റ്‌വർക്ക് ഇപ്പോഴും പൂര്‍ണ്ണമായും സജ്ജമായിട്ടില്ല.

കേരളത്തിന്റെ ജി എസ് ടി ഭരണ നിര്‍വഹണം ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമാണ്. രാജ്യം ശ്രദ്ധിക്കുന്ന നിലയിലേക്ക് ജി എസ് ടി വകുപ്പിന്റെ പുന സംഘടന പൂര്‍ത്തിയാക്കിയതിലൂടെ നികുതി ഭരണത്തിന്റെ കാര്യക്ഷമത ഉയര്‍ത്താനായി. പല സംസ്ഥാനങ്ങളും നമ്മള്‍ നടപ്പാക്കിയ പുന: സംഘടന പഠിച്ച് അവരവരുടെ സംസ്ഥാനത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നു. കേരളത്തില്‍ വലിയ തോതില്‍ നികുതി ചോര്‍ച്ച ഉള്ളതായി കേന്ദ്ര ജി എസ് ടി ഇന്റലിജന്‍സ് വിഭാഗത്തിനും ആക്ഷേപമില്ല.

കേന്ദ്ര വിവിഹിതങ്ങളില്‍ വന്‍ കുറവ്

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ റവന്യു കമ്മി ഗ്രാന്റായി 53,137 കോടി രൂപയാണ് കേരളത്തിനായി നിശ്ചയിച്ചത്. ഇത് കേരളത്തിന് കേന്ദ്രം നല്‍കിയ സൗജന്യമല്ല. കേന്ദ്ര സര്‍ക്കാരിന്റെ ധന നയങ്ങള്‍, നികുതി സമ്പ്രദായത്തിലെ മാറ്റം, നികുതി പിരിവ്  അധികാരത്തില്‍ വന്ന വെട്ടിക്കുറയ്‌ക്കൽ എന്നിവയുടെ ഭാഗമായി കേരളത്തിന്റെ വിഭവത്തിലുണ്ടായ കുറവിന്റെ നഷ്‌ട പരിഹാരമെന്ന നിലയിലാണ് റവന്യു കമ്മി ഗ്രാന്റ് അനുവദിച്ചത്.  യഥാര്‍ഥത്തില്‍ കേരളത്തിന് കേന്ദ്ര നയങ്ങള്‍ മൂലം ഉണ്ടായ വരുമാന നഷ്‌ടം ഏകദേശം 95,901 കോടി രൂപയാണ്. എന്നാൽ, സംസ്ഥാനത്തിന് ഉണ്ടായ നഷ്‌ടത്തിന്റെ പകുതി പോലും റവന്യു കമ്മി ഗ്രാന്റിലൂടെ പരിഹരിക്കപ്പെട്ടിട്ടില്ല. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ റവന്യൂ കമ്മി ഗ്രാന്റായി ഒരു രൂപയും അനുവദിച്ചിട്ടുമില്ല.

നികുതി വിഹിതം, ഗ്രാന്റുകള്‍ എന്നിവയായി കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടുന്ന പണത്തിന്റെ കണക്കും ആര്‍ ബി ഐ റിപ്പോർട്ടിലുണ്ട്. 2021-22-ല്‍ ലഭിച്ചത് 56,318 കോടി രൂപ. കഴിഞ്ഞ വര്‍ഷം ലഭിച്ചത് 45,480 കോടിയും. കുറവ് 10,838 കോടി രൂപ. ഈ വര്‍ഷം ആകെ വകയിരുത്തല്‍ 38,204 കോടി രൂപയാണ്. 2021-22-നെ അപേക്ഷിച്ചുള്ള കുറവ് 18,114 കോടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചുള്ള കുറവ് 7276 കോടിയും.

ഇതിനു പുറമെയാണ് വിവിധ കേന്ദ്ര പദ്ധതികളില്‍ കേരളത്തിനായി നീക്കിവച്ച തുകയും തടഞ്ഞു വച്ചിരിക്കുന്നത്. യു ജി സി ശമ്പള പരിഷ്‌കരണ കുടിശ്ശിക 750 കോടി, നഗര വികസന ഗ്രാന്റ് 546.45 കോടി, ഗ്രാമ വികസന ഗ്രാന്റ് 1008 കോടി, നെല്ല് സംഭംരണം ഉള്‍പ്പെടെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടത് 790 കോടി, വിവിധ ദുരിതാശ്വാസങ്ങള്‍ക്കുള്ളത് 138 കോടി, സ്റ്റേറ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഫണ്ട്   69 കോടി, ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് 1925 കോടി, ജി എസ് ടി നഷ്‌ട പരിഹാരം 511 കോടി എന്നിങ്ങനെ 5891 കോടി രൂപയാണ് കുടിശ്ശികയാക്കിയത്.

ധനകാര്യ കമ്മിഷനുകള്‍

ഡിവിസിബിള്‍ പൂളില്‍ നിന്നും കേരളത്തിന് ലഭിച്ചു വന്നിരുന്ന വിഹിതം ഓരോ ധനകാര്യ കമ്മിഷന്റെ കാലം കഴിയുമ്പോഴും കുറഞ്ഞു വരികയാണ്. 10-ാം ധനകാര്യ കമ്മിഷന്റെ സമയത്ത് 3.875 ശതമാനമായിരുന്നു കേരളത്തിന്റെ വിഹിതം 14-ാം ധനകാര്യ കമ്മിഷന്റെ കാലത്ത് 2.5 ആയും പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ഈ കാലയളവില്‍ 1.925 ശതമാനമായും കുറഞ്ഞു.

2020-21 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവിലെ നഷ്‌ടം ഏകദേശം 48,260 കോടി രൂപയാണ്. ഈ മൂന്നു വര്‍ഷങ്ങളിലായി 10-ാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ പ്രകാരമുള്ള  3.875 ശതമാനമായിരുന്നു കേന്ദ്ര നികുതി വിഹിതമെങ്കില്‍ ആകെ 95,901 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കേണ്ടതായിരുന്നു. അതായത് കേന്ദ്ര നികുതി വിഹിതമായി സംസ്ഥാനത്തിന് ഈ മൂന്നു വര്‍ഷങ്ങളിലായി 47,641 കോടി രൂപ മാത്രമേ ലഭ്യമായിട്ടുള്ളൂ. കേന്ദ്ര സര്‍ക്കാരിന് നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് കേന്ദ്ര ധനകാര്യ കമീഷന്‍ തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ നികുതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് നൽകുന്നത്. 15-ാം  ധനകാര്യ കമീഷന്‍ തീര്‍പ്പ് അനുസരിച്ച് നിലവില്‍ കേന്ദ്രത്തിന് ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കുന്നുള്ളൂ. 14-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് കേന്ദ്രത്തിന് ലഭിച്ചിരുന്ന തുകയുടെ 42 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കായി വിഭജിച്ചു നല്‍കിയത്.  ഇതു കൂടാതെ സെസ്സും സര്‍ചാര്‍ജും കേന്ദ്ര നികുതി വിഹിതത്തില്‍ കുത്തനെ ഉയര്‍ത്തിയതു മൂലം വലിയ കുറവ് വിഭജിക്കുന്ന വിഹിതത്തില്‍ വന്നിട്ടുണ്ട്. 2011-12 വര്‍ഷത്തില്‍ മൊത്തം സെസ്സും സര്‍ചാര്‍ജ്ജും 10.4 ശതമാനമായിരുന്നത് 2021-22-ല്‍ 28.1 ശതമാനമായി ഉയർന്നു.

ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുകകളിലും വായ്‌പാനുവാദത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയാണ് കുറവ് വന്നിട്ടുള്ളത്. വായ്‌പാനുമതിയിൽ 19,000 കോടി രൂപ നിഷേധിച്ചു.  റവന്യു കമ്മി ഗ്രാന്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8400 കോടി രൂപ കുറഞ്ഞു. ജി എസ് ടി നഷ്‌ട പരിഹാരം 12,000 കോടിയോളം രൂപ ഇല്ലാതായി. നികുതി വിഹിതം 3.58 ശതമാനത്തില്‍നി് 1.925 ശതമാനമായി കുറച്ചതിലുടെ 18,000 കോടി രൂപയാണ് വരുമാന നഷ്‌ടം.

ജി എസ് ടി യിലെ വരുമാന നഷ്‌ടം

വാറ്റിൽ നിന്ന് ജി എസ് ടിയിലേക്കുള്ള മാറ്റം സംസ്ഥാനത്തിന് കടുത്ത വരുമാന നഷ്‌ടമാണുണ്ടാക്കിയത്. പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയിൽ മാത്രമായി സംസ്ഥാന അധികാരം ചുരുങ്ങി. ഇരുനൂറില്‍പരം ആഡംബര ഉൽപന്നങ്ങൾക്കും സേവനങ്ങള്‍ക്കും 35 -മുതല്‍ 45 % വരെ ഉണ്ടായിരുന്ന മൂല്യവര്‍ധിത നികുതി ജി എസ് ടിയിൽ 28 ശതമാനത്തിലേക്കും, പിന്നീട് 18 ശതമാനത്തിലേക്കും കേന്ദ്ര സര്‍ക്കാര്‍ ചുരുക്കി. ജി എസ് ടി സംബന്ധിച്ച എല്ലാ വിഷയങ്ങളുടെയും ഏതാണ്ട് പൂര്‍ണ്ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണ്. ജി എസ് ടിയുടെ സാങ്കേതിക വിഷയങ്ങളും സാമ്പത്തിക വിഷയങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരാണ്. ജി എസ് ടി കൗൺസിലിൽ അഭിപ്രായം പറയാനും സമ്മര്‍ദ്ദം ചെലുത്താനും മാത്രമേ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയൂ. ജി എസ് ടി സംവിധാനത്തിന്റെ നിയമങ്ങളും കണക്കുകള്‍ കൈകാര്യം ചെയ്യുന്ന ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകളും അടുത്ത കാലത്താണ് സ്ഥിരത കൈവരിച്ചതു തന്നെ.

വാറ്റില്‍ അടക്കം സംസ്ഥാനത്തിന് ലഭിച്ചിരുന്ന വരുമാനം ഉറപ്പാക്കാന്‍ ജി എസ് ടിയിലേക്കുള്ള മാറ്റത്തില്‍ റവന്യു ന്യൂട്രല്‍ നിരക്കായി നിശ്ചയിച്ച 16 ശതമാനം 11 ശതമാനത്തിലേക്ക് കൂപ്പുകുത്തി.  കേന്ദ്രത്തിനും സംസ്ഥാനത്തിനും നികുതി വരുമാന നഷ്‌ടം ഉണ്ടാകാതിരിക്കാന്‍ ജി എസ് ടിയ്‌ക്ക് മുമ്പ് 16 ശതമാനമായിരുന്നു റവന്യു ന്യൂട്രല്‍ നിരക്കായി തീരുമാനിച്ചിരുന്നത്. ഇത് ജി എസ് ടിയിൽ നില നിര്‍ത്തും എന്നതായിരുന്നു തീരുമാനം. എന്നാലതിപ്പോൾ 11 ശതമാനത്തിലേക്ക് താഴ്ത്തിക്കഴിഞ്ഞു. വാര്‍ഷിക നികുതി വളര്‍ച്ച 14 ശതമാനമായി നിശ്ചയിച്ചു. അതില്‍ കുറഞ്ഞാല്‍ കേന്ദ്രം നഷ്‌ട പരിഹാരം നൽകുമെന്നാണ് തീരുമാനം. 2022 ജൂൺ മുതല്‍ ജി എസ് ടി നഷ്‌ട പരിഹാരം നൽകുന്ന ഇടപാടും ഇല്ലാതായി. നഷ്‌ട പരിഹാര കാലാവധി നീട്ടണമെന്നത് ബി ജെ പി സംസ്ഥാനങ്ങള്‍ അടക്കം ജി എസ് ടി കൗൺസിലിൽ ഉന്നയിക്കുന്ന വിഷയമാണ്. നഷ്‌ട പരിഹാരം കാലാവധി നീട്ടുന്നതിന് കേന്ദ്ര സര്‍ക്കാരിന് വരുമാന നഷ്‌ടം ഉണ്ടാകുന്നില്ല. നഷ്‌ട പരിഹാരത്തിനായി നിശ്ചയിച്ചിട്ടുള്ള സെസ് വഴിയാണ് തുക സമാഹരിക്കുന്നത്.

കടമെടുപ്പ് അവകാശം വെട്ടിക്കുറയ്‌ക്കുന്നു 

ബജറ്റിന് പുറത്തുള്ള കടം കുറയ്‌ക്കുന്നു എന്ന പേരിലാണ് സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശം കുറച്ചത്. 2017 മുതല്‍ കിഫ്ബിയും, പിന്നീട് പെന്‍ഷന്‍ കമ്പനിയും എടുത്ത കടമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ നാലു വര്‍ഷമായി 3140 കോടി രൂപ വീതം കടമെടുപ്പ് അവകാശത്തില്‍ നിന്നും വെട്ടിക്കുറയ്‌ക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം കേന്ദ്രം ഈ തത്വം ഒന്നും പാലിക്കാറില്ല എന്നതാണ്. നാഷണല്‍ ഹൈവേ അതോറിറ്റിയും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്‌പകളൊന്നും ഇത്തരത്തില്‍ കേന്ദ്ര ബജറ്റില്‍ നിന്നും കുറയ്ക്കാറില്ല എന്നതാണ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുള്ള കേന്ദ്ര ഫണ്ട് പോലും 2020-21നു ശേഷം ഓരോ വര്‍ഷവും കുറയുകയാണ്. 2020-21-ല്‍ 3,356 കോടി രൂപ ലഭിച്ചു. 2021-22-ല്‍ 3,030 കോടിയായി. കഴിഞ്ഞ വര്‍ഷം 2,936 കോടിയായും കുറഞ്ഞു.

കടം എടുക്കാന്‍ അനുവദിച്ചാല്‍ കേരളം മുടിഞ്ഞു പോകുമെന്നാണ് കുപ്രചാരണം. ഇതിനുള്ള മറുപടി റിസര്‍വ് ബാങ്ക് കണക്കുകളില്‍ വ്യക്തമാണ്. റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച  സംസ്ഥാനങ്ങളുടെ ധനകാര്യങ്ങള്‍  സംബന്ധിച്ച പഠന റിപ്പോർട്ട് കൃത്യമായ മറുപടി നൽകുന്നു. 2023 മാര്‍ച്ച് 31 ലെ കണക്കില്‍ സംസ്ഥാനങ്ങളുടെ ആകെ കടബാധ്യത 74.96 ലക്ഷം കോടിയാണ്. ഇതില്‍ കേരളത്തിന്റെ കടം 3.89 ലക്ഷം കോടിയും. എന്നാൽ വരുമാനത്തിലും ഉല്‍പാദനത്തിലും വികസനത്തിലുമെല്ലാം മുന്‍പന്തിയില്‍ എന്ന് വിശേഷിപ്പിക്കുന്ന സംസ്ഥാനങ്ങളെല്ലാം വലിയ തോതില്‍ കടം എടുത്താണ് പിടിച്ചു നിൽക്കുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തിന് സംസ്ഥാന മൊത്ത ഉല്‍പാദനത്തിന്റെ മൂന്നു ശതമാനം കടം എടുക്കാമായിരുന്നു. എടുത്തതാകട്ടെ രണ്ടര ശതമാനവും. ഈ വര്‍ഷം അവസാന പാദത്തിലെ കടമെടുപ്പ് പരിധയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ കുറച്ചത് 5600 കോടിയാണ്. കേരളം ആവശ്യപ്പെട്ടത് 7437.61 കോടി. അനുവദിച്ചത് 1838 കോടി മാത്രം. ഇതു മൂലം സംസ്ഥാനത്തിന്റെ അവസാന പാദ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാകും. പ്രതിമാസം ക്ഷേമ പെന്‍ഷന്‍ ഉറപ്പാക്കണം. വര്‍ഷാന്ത്യ ചെലവുകളും വലിയ പ്രശ്‌നമാകും.

ഈ വസ്‌തുതകൾ കേന്ദ്ര സര്‍ക്കാരിനെ പലവട്ടം ബോധ്യപ്പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ ഘട്ടത്തിലാണ് പ്രശ്‌നം സുപ്രീം കോടതിയുടെ പരിഗണനയില്‍ കൊണ്ടു വരാന്‍ കേരളം തീരുമാനിച്ചത്. നമുക്ക് കിട്ടാനുള്ളത് ഒരു രൂപയായാലും അത് കേരളത്തിനാകെ അവകാശപ്പെട്ടതാണ്. അത് നേടിയെടുക്കാന്‍ ഒരുമിച്ച് നില്‍ക്കാന്‍ നമുക്കാകണം.

കേന്ദ്ര നികുതിവിഹിതം, ഗ്രാന്റുകള്‍
2021-22 56,318 കോടി രൂപ
2022-23 45,480 കോടി രൂപ
2023-24 38,204 കോടി രൂപ (വകയിരുത്തല്‍)

അവലംബം: ആര്‍ബിഐ

കേരളത്തിന് ലഭിക്കാനുള്ള കുടിശ്ശിക തുക

യുജിസി ശമ്പള പരിഷ്‌കരണം 750 കോടി
നഗര വികസനഗ്രാന്റ് 546.45 കോടി
ഗ്രാമ വികസന ഗ്രാന്റ് 1008 കോടി
ഭക്ഷ്യസുരക്ഷാപദ്ധതി
790 കോടി
(നെല്ല് സംഭംരണം ഉള്‍പ്പെടെ)
വിവിധ ദുരിതാശ്വാസങ്ങള്‍ക്കുള്ളത്
138 കോടി
സ്റ്റേറ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഫണ്ട്
69 കോടി
ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യല്‍ അസിസ്റ്റന്‍സ്
1925 കോടി
ജി എസ് ടി നഷ്‌ട പരിഹാരം
511 കോടി
ആകെ കുടിശ്ശിക
 5891 കോടി രൂപ
Spread the love