നമുക്ക് വെളിച്ചമാകേണ്ടത് സഹകരണ ഫെഡറലിസം
പിണറായി വിജയന്‍
മുഖ്യമന്ത്രി
സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിന്റെ പുതിയ യുഗത്തിലേക്ക് കേരളത്തെ നയിക്കുവാനുള്ള ഒരു യാത്രയിലാണ് ഈ സര്‍ക്കാര്‍. പരിവര്‍ത്തനാത്മകമായ ഈ യാത്ര സമതുലിത വളര്‍ച്ചയും പാരിസ്ഥിതിക സുസ്ഥിരതയുമുള്ള ഒരു ഭാവിയ്ക്ക് ശില പാകുമ്പോള്‍ തന്നെ കേരളം നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതുമാണ്.
കഴിഞ്ഞ ഏഴര വര്‍ഷത്തിനകം നിരവധി വികസന സംരംഭങ്ങളും ക്ഷേമ പദ്ധതികളും ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജനം, കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം, വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തല്‍, വിഭവ സമാഹരണം, സംരംഭകത്വം പ്രോത്സാഹിപ്പിക്കല്‍, മാലിന്യ നിര്‍മ്മാര്‍ജനം, അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ എന്നിവയിൽ ശ്രദ്ധേയമായ മുന്നേറ്റം സൃഷ്‌ടിക്കാനുമായി. സമഗ്ര വികസനത്തെ മുന്നോട്ട് നയിക്കുന്ന പുരോഗമനപരവും പരിവര്‍ത്തനപരവുമായ പദ്ധതികള്‍ സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും കാണാവുന്നതാണ്. എന്നിരുന്നാലും, നികുതി വിഹിതത്തിലെ കുറവ്, കേന്ദ്ര പദ്ധതികളുടെ ഫണ്ട് ലഭിക്കുന്നതിലെ കാലതാമസം, കേന്ദ്രത്തില്‍ നിന്നുള്ള നിസ്സഹകരണം എന്നിവ സംസ്ഥാനം നേരിടുന്ന വെല്ലുവിളികളാണ്. ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്‌ത സഹകരണ ഫെഡറലിസത്തിന്റെ അന്തസ്സത്തയെ തകിടം മറിക്കുന്നതാണ് ഈ സമീപനം.
ഈ പ്രതിസന്ധികള്‍ നമ്മുടെ നിരവധി സ്വപ്‌ന പദ്ധതികളുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. എങ്കിലും ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിൽ മാത്രമല്ല, സംസ്ഥാനത്തേക്ക് വലിയ തോതിലുള്ള നിക്ഷേപം കൊണ്ടുവരാന്‍ സാധ്യതയുള്ള പദ്ധതികള്‍ യാഥാർഥ്യമാക്കുന്നതിലും കേരളം മാതൃകാപരമായ മികവ് നിലനിര്‍ത്തിവരികയാണ്.
ധനസ്ഥിതിയും വെല്ലുവിളികളും
മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (ജി. ഡി. പി.) 12.1 ശതമാനം ഉയര്‍ച്ചയും ആഭ്യന്തര ഉല്‍പാദനത്തില്‍ 10 ലക്ഷത്തിലധികം വര്‍ധനവും രേഖപ്പെടുത്തിയ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കേരളം പ്രശംസനീയമായ സാമ്പത്തിക പ്രകടനമാണ് കാഴ്‌ചവച്ചത്. മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നികുതി വരുമാനത്തില്‍ 23,000 കോടി രൂപയുടെ ശ്രദ്ധേയമായ വര്‍ധന കാണാനാകും.
എന്നാൽ നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍ വിവിധങ്ങളാണ്. മൊത്തം ചെലവുകളുടെ 71 ശതമാനം വഹിക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമായതിനാല്‍ കേന്ദ്ര വിഹിതം വെറും 29 ശതമാനമായി കുറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന ദേശീയ ശരാശരി നികുതി വിഹിതത്തില്‍ നിന്നുള്ള ഈ വ്യത്യാസം 45 ശതമാനമാണെന്നു കാണാം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തിന്റെ മൊത്തം കടം സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപന്നത്തിന്റെ (ജി. എസ്. ഡി.പി) 35 ശതമാനമാണ്. അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ കടം ജി. ഡി. പിയുടെ 51 ശതമാനവും.
2016-ലെ 26 ശതമാനത്തില്‍ നിന്ന് 2022-ല്‍ 67 ശതമാനമായി വരുമാനം ഉയർന്നതോടെ കേരളത്തില്‍ അനുകൂലമായ ഒരു സാമ്പത്തിക സ്ഥിതി കാണാന്‍ കഴിയും. ഈ വളര്‍ച്ചയെ പ്രതിഫലിപ്പിച്ചു കൊണ്ട്, കേരളത്തിന്റെ ജി. ഡി. പി 2016-ലെ 5.6 ലക്ഷം കോടി രൂപയില്‍ നിന്ന് 10.17 ലക്ഷം കോടി രൂപയായി ഉയർന്നു. സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ ആക്കം കൂട്ടി കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം 2016-ലെ 1.48 ലക്ഷം രൂപയില്‍ നിന്ന് ഇന്നത്തെ 2.28 ലക്ഷം രൂപയായി ഉയർന്നു. ഇത് കേരളത്തെ പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തിക്കുന്നു. എന്നിരുന്നാലും, സംസ്ഥാനം സാമ്പത്തിക വെല്ലുവിളി നേരിടുന്നു. പത്താം ധനകാര്യ കമ്മിഷന്‍ കാലയളവില്‍ കേന്ദ്ര വിഹിതം ഡിവിസിബിള്‍ പൂളിന്റെ 3.89 ശതമാനത്തില്‍ നിന്ന് പതിനഞ്ചാം ധനകാര്യ കമ്മിഷനില്‍ വെറും 1.925 ശതമാനമായി കുറഞ്ഞു. 18,000 കോടി രൂപയുടെ ഗണ്യമായ കുറവ്. ജി. എസ്. ടി. നഷ്‌ട പരിഹാരം അവസാനിപ്പിച്ചതുമൂലം 12,000 കോടി രൂപയുടെ കുറവ്, റവന്യൂ കമ്മി ഗ്രാന്റിലെ 8,400 കോടി രൂപയുടെ കുറവ്, വായ്‌പാനുമതി നിഷേധിച്ചതുമൂലം 19,600 കോടി രൂപയുടെ കുറവ് എന്നിവ കൂടി ചേർന്ന് 57,000 കോടി രൂപയുടെ കുറവ് മൊത്തം റവന്യൂ വരുമാനത്തില്‍ സംസ്ഥാനം നേരിടുകയാണ്. ഈ സാമ്പത്തിക വെല്ലുവിളികള്‍ക്ക് പുറമേ, ശമ്പള പരിഷ്‌ക്കരണം, നെല്ല് സംഭരണം, ഭക്ഷ്യസുരക്ഷ, ഉച്ചഭക്ഷണ പദ്ധതി, അര്‍ബന്‍ ലോക്കല്‍ സെല്‍ഫ് ഗവമെന്റ് ഗ്രാന്റ് ഇന്‍ എയ്‌ഡ്, ആരോഗ്യ ഗ്രാന്റ് എന്നിവയുൾപ്പെടെ വിവിധ നിര്‍ണായക മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശികയുണ്ട്.
നമ്മുടെ സാമ്പത്തിക രംഗത്ത് പ്രശംസനീയമായ വളര്‍ച്ചയുണ്ടെങ്കിലും വരുമാനക്കുറവ്, നികുതി വിഹിതത്തിലെ കുറവ്, കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് നിഷേധിക്കല്‍ എന്നിവയാൽ സങ്കീര്‍ണ്ണമായ സാമ്പത്തിക സാഹചര്യമാണ് കേരളം അഭിമുഖീകരിക്കുന്നത്. ഈ വെല്ലുവിളികളെ തരണം ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതി നിലനിർത്തുന്നതിലും മുന്നോട്ട് കൊണ്ട് പോകുന്നതിലും നിര്‍ണ്ണായകമാകും.
നികുതിയില്‍ സംഭാവന ചെയ്യുന്ന ഓരോ രൂപയ്ക്കും കേന്ദ്രസര്‍ക്കാരില്‍ നിന്ന് 25 പൈസയില്‍ താഴെയാണ് കേരളത്തിന് ലഭിക്കുന്നത്. ഇതിനു വിപരീതമായി, ഒരു രൂപ സംഭാവന ചെയ്യുന്ന ഉത്തര്‍പ്രദേശിന് 1.80 രൂപ ലഭിക്കുന്നു. നാല് വര്‍ഷം മുമ്പ് വരെ സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 55 ശതമാനം മാത്രമാണ് കേരളം നിലനിർത്തിയിരുന്നത്, ബാക്കി 45 ശതമാനം കേന്ദ്ര സര്‍ക്കാരാണ് നൽകിയിരുന്നത്. ഇപ്പോള്‍ കേന്ദ്ര വിഹിതം 30 ശതമാനമായി കുറച്ചതിനാല്‍ മൊത്തം വരുമാനത്തിന്റെ 70 ശതമാനം സംസ്ഥാനം വഹിക്കേണ്ടതുണ്ട്. ഈ അവസരത്തിലും, മൊത്തം റവന്യൂ വരുമാനത്തിന്റെ 50 മുതല്‍ 70 ശതമാനം വരെ കേന്ദ്രവിഹിതം ലഭിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്.
കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 82 ശതമാനവും തനതു വരുമാനമാണ്. തനതു നികുതി, നികുതിയിതര വരുമാനങ്ങള്‍ ഉൾപ്പെടുന്നതാണിത്. ഫലത്തില്‍, സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കേന്ദ്രത്തിന്റെ സംഭാവന 18 ശതമാനം മാത്രമായി. നികുതി വിഹിതം, ഗ്രാന്റുകള്‍, കേന്ദ്രപദ്ധതി വിഹിതങ്ങള്‍ എന്നിവ ഇതില്‍ ഉൾപ്പെടുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളുടെ മൊത്തം വരുമാനത്തിന്റെ 32 ശതമാനവും കേന്ദ്രസഹായമാണ്. കേന്ദ്രവിഹിതത്തിന്റെ കാര്യത്തില്‍ കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മില്‍ 14 ശതമാനത്തിന്റെ വിടവ്. കേരളത്തിന്റെ റവന്യൂ കമ്മി നിലവില്‍ 17,741 കോടി രൂപയാണ്. മുന്‍ അര്‍ദ്ധ വര്‍ഷത്തെ അപേക്ഷിച്ച് 7,825 കോടി രൂപയുടെ വര്‍ധന. ഫിസ്‌കല്‍ റെസ്‌പോൺസിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്മെന്റ് (എഫ്. ആര്‍. ബി. എം) പരിധി ഉണ്ടായിരുന്നിട്ടും 39,000 കോടി രൂപ വായ്‌പയെടുക്കാൻ കേരളത്തെ അനുവദിച്ചിട്ടുണ്ട്. എന്നിരുന്നാലും, ബജറ്റ് ഇതര വായ്‌പകൾ കേരളത്തിന്റെ കടമെടുക്കല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയത് അനുവദനീയമായ കടമെടുക്കല്‍ തുകയില്‍ 15,000 കോടി രൂപയുടെ കുറവിന് കാരണമായി.
കുറയുന്ന നികുതി വിഹിതം
പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശിപാര്‍ശ പ്രകാരം മൊത്തം നികുതി വരുമാനത്തില്‍ സംസ്ഥാനങ്ങളുടെ വിഹിതം 42 ശതമാനത്തില്‍ നിന്ന് 39 ശതമാനമായി കുറച്ചിട്ടുണ്ട്.
പത്താം ധനകാര്യ കമ്മിഷന്‍ പ്രകാരമുള്ള 3.8 ശതമാനത്തില്‍ നിന്ന് പതിനാലാം ധനകാര്യ കമ്മിഷന് കീഴില്‍ 2.50 ശതമാനമായും പതിനഞ്ചാം ധനകാര്യ കമ്മീഷനില്‍ 1.92 ശതമാനമായും കേരളത്തിന്റെ കേന്ദ്രനികുതി വിഹിതം ക്രമാതീതമായി കുറച്ചു. വൈരുധ്യമെന്നു പറയട്ടെ, രണ്ട് കമ്മിഷന്‍ കാലയളവിനിടയില്‍ ഉത്തര്‍പ്രദേശിന്റെ വിഹിതം വർധിക്കുന്നു.
സംസ്ഥാനങ്ങള്‍ക്കായി ധനകാര്യ കമ്മിഷന്‍ കണക്കാക്കുന്ന നികുതി വിഹിതവും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന യഥാര്‍ഥ നികുതി വിഹിതവും തമ്മിലും ശ്രദ്ധേയമായ വിടവ് നിലനിൽക്കുന്നു. ഓരോ ധനകാര്യ കമ്മിഷനിലും ഈ വിടവ് വര്‍ധിച്ചു വരികയാണ്. കേരളത്തിന്റെ കാര്യത്തില്‍ ഈ വിടവ് 459 കോടി രൂപയില്‍ (2010-11) നിന്ന് 9,468 കോടി രൂപയായി (2019-20) ഉയർന്നു.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേരളത്തിലെ വിഹിതത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര പദ്ധതികള്‍ വഴി ലഭിച്ച തുക സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 0.66% ആയിരുന്നു. 2016-17-ല്‍ 0.49% ആയി കുറഞ്ഞു, 2017-18-ല്‍ 0.47%, 2018-19-ല്‍ 0.48%, 2019-20-ല്‍ 0.40%, 2020-21-ല്‍ അൽപം വര്‍ധിച്ച് 0.64% ആയി. മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിൽ ഇത് ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. 2015-2016 ല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കീഴിലുള്ള ബജറ്റ് വിഹിതത്തിന്റെ 85 ശതമാനം കേരളത്തിന് ലഭിച്ചുവെങ്കിലും 2021-22 ല്‍ 40 ശതമാനം മാത്രമാണ് ലഭ്യമാക്കിയത്. ഇത് 2022-23 ല്‍ 36.8% ആയി കുറഞ്ഞു.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാന ഖജനാവില്‍ ചുമത്തുന്ന ഭാരം ഗണ്യമാണ്. പല പദ്ധതികളും മാസങ്ങളോ വര്‍ഷങ്ങളോ പോലും കാലതാമസം നേരിടുന്നു. ഫലമായി സംസ്ഥാനം സ്വന്തം ഫണ്ട് അനുവദിക്കാന്‍ നിർബന്ധിതരാകുന്നു. മാത്രമല്ല, അഖിലേന്ത്യാ സാഹചര്യത്തില്‍ രൂപകൽപന ചെയ്‌ത പല പദ്ധതികളും കേരളത്തിന്റെ സവിശേഷമായ പശ്ചാത്തലത്തില്‍ പ്രായോഗികമോ പ്രസക്തമോ ആയിരിക്കില്ല.
ഇത്തരം വെല്ലുവിളികളെ മറികടക്കാന്‍ കേരളം പരിശ്രമിക്കുമ്പോള്‍, സംസ്ഥാന-കേന്ദ്ര ഗവൺമെന്റുകൾ ക്രിയാത്മകമായ സംവാദത്തിലും സഹകരണത്തിലും ഏര്‍പ്പെടേണ്ടത് അനിവാര്യമാണ്. കേരളത്തിലെ ജനങ്ങളുടെ സമൃദ്ധിയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഭരണഘടന വിഭാവനം ചെയ്യുന്നതു പോലെ സഹകരണ ഫെഡറലിസം എന്ന ആദര്‍ശമാവണം ഈ പാരസ്‌പര്യത്തിനു വെളിച്ചം കാട്ടേണ്ടതും.