പ്രത്യാശയുടെ പുതു കിരണങ്ങള്‍
പിണറായി വിജയന്‍
മുഖ്യമന്ത്രി
പുതിയ ഒരു വര്‍ഷത്തിലേക്ക് നമ്മള്‍ കടക്കുകയാണ്. ഓരോ പുതിയ വര്‍ഷവും കഴിഞ്ഞു പോയ വര്‍ഷത്തിലേക്കു തിരിഞ്ഞു നോക്കാനും അതില്‍ നിന്ന് ആര്‍ജിച്ച അറിവുകളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ വരു വര്‍ഷം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കാനും ഉള്ള അവസരമാണ്. കേരളത്തെയും കേരളീയരെയും സംബന്ധിച്ചിടത്തോളം നവകേരള സൃഷ്ടി കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടു പോകും എന്ന് പ്രതിജ്ഞയെടുക്കാനുള്ള ഘട്ടമാണ് ഈ പുതുവത്സരപ്പിറവി.
പല നിലകളില്‍ കേരളം വലിയ നേട്ടങ്ങൾ കൊയ്‌ത വര്‍ഷമാണ് കടന്നു പോകുന്നത്. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും നമ്മള്‍ യാഥാര്‍ഥമാക്കിയത് ഇക്കഴിഞ്ഞ വര്‍ഷമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഷിപ്പിങ്ങ് ടെര്‍മിനലാകാന്‍ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജി എസ് ഡി പി നിരക്കിലേക്കും പ്രതി ശീര്‍ഷ വരുമാന നിരക്കിലേക്കും നമ്മള്‍ എത്തിയത് ഇക്കഴിഞ്ഞ വര്‍ഷമാണ്.
വലിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമ്പോഴും അതി ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനുള്ള പ്രത്യേക പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിക്കൊണ്ട് സാധാരണക്കാരോടും പാലപ്പെട്ടവരോടുമൊപ്പമാണ് കേരളം എന്നു വ്യക്തമാക്കിയ വര്‍ഷത്തിനാണ് അവസാനമായിരിക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പട്ടയങ്ങൾ, വീടുകള്‍, ക്ഷേമപെന്‍ഷനുകള്‍ എന്നിവ വിതരണം ചെയ്യപ്പെട്ട വര്‍ഷമാണ് കടന്നു പോയിരിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷം തന്നെയാണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ, ആരോഗ്യ, സേവന രംഗങ്ങളുള്ള സംസ്ഥാനമായി നമ്മള്‍ വിലയിരുത്തപ്പെട്ടത്. മികച്ച ക്രമസമാധാന നില, വര്‍ഗീയ സംഘര്‍ഷങ്ങളുടെ അഭാവം, ഏറ്റവും കുറഞ്ഞ അഴിമതി എന്നീ കാരണങ്ങള്‍ കൊണ്ടും കേരളം രാജ്യത്തിനാകെ മാതൃകയായി നിലകൊണ്ട വര്‍ഷമാണ് കടന്നു പോയിരിക്കുന്നത്.
ഇന്ത്യയിലെ മികച്ച തൊഴില്‍ സേനയുള്ളതും തൊഴില്‍ സാഹചര്യമുള്ളതും തൊഴിലിനായി ഇന്ത്യയിലെ ചെറുപ്പക്കാര്‍ ഏറ്റവുമധികം താൽപര്യപ്പെടുന്നതുമായ ഇടമായി കേരളം വിലയിരുത്തപ്പെട്ടതും ഇക്കഴിഞ്ഞ വര്‍ഷമാണ്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള താലൂക്കു തല അദാലത്തുകളും, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനുള്ള മേഖലാതല അവലോകന യോഗങ്ങളും നടത്തപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. കേരളത്തിന്റെ നേട്ടങ്ങൾ ലോകവുമായി പങ്കുവയ്ക്കാനും ലോകത്തില്‍ നിന്ന് കേരളത്തിനു പഠിക്കാനുമായി നടത്തപ്പെട്ട കേരളീയം മഹോത്സവം, ജനങ്ങളുമായി സംവദിക്കാനായി സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം ഈ നാടിന്റെ എല്ലാ മുക്കിലും മൂലയിലും ചെന്നെത്തുന്ന നവകേരള സദസ്സ് തുടങ്ങിയവ നടത്തപ്പെട്ടതും ഇക്കഴിഞ്ഞ വര്‍ഷമാണ്.
അത്തരം മുന്‍കൈകളിലൂടെ ഭരണ നിര്‍വഹണത്തെ കൂടുതല്‍ ജനകീയവും കാര്യക്ഷമവും ആക്കാന്‍ കഴിയുമെന്നൊരു കേരളം രാജ്യത്തിനാകെ കാട്ടിക്കൊടുത്ത വര്‍ഷമാണ് കടന്നു പോയിരിക്കുന്നത്. എന്നാൽ ഇവയുടെയൊക്കെ നടുവിലും വലിയ വെല്ലുവിളികളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പ്രകൃതിയാണ് വെല്ലുവിളികള്‍ ഉയര്‍ത്തിയതെങ്കില്‍ കഴിഞ്ഞ വര്‍ഷം നമ്മള്‍ നേരിടേണ്ടി വന്നത് പ്രധാനമായും മനുഷ്യ നിര്‍മ്മിതമായ വെല്ലുവിളികള്‍ ആയിരുന്നു. നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍ നിയമമാകാതെ ഇരിക്കാനായി പിടിച്ചുവെക്കപ്പെടുന്നതും സംസ്ഥാനത്തെ സര്‍വകലാശാലകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവയുമായി ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കപ്പെടുന്നതും എല്ലാം അതിന്റെ ഭാഗമാണ്.
അവയുടെ ഇടയില്‍ നിന്ന് കേരളത്തെ വിടുവിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ആ പ്രക്രിയയില്‍ ഇന്ത്യയുടെ ഭരണഘടനാപരമായ സവിശേഷതയായ ഫെഡറല്‍ ഘടനയെ സംരക്ഷിക്കാനും നമ്മള്‍ മുന്നിട്ടിറങ്ങി. അതിന്റെ ദൃഷ്‌ടാന്തമാണ് ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരം കേരളം സുപ്രീംകോടതിയില്‍ സമർപ്പിച്ചിരിക്കുന്ന ഹര്‍ജി. ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവർ അവര്‍ ചുമതലയിലിരിക്കുന്ന നാടിനോടും ജനങ്ങളോടും ഉത്തരവാദിതമുള്ളവരായിരിക്കണം എന്ന സമീപനവും നമ്മള്‍ മുന്നോട്ടു വെച്ചു. ഇത്തരത്തില്‍ ജനാധിപത്യ സംവിധാനത്തെ ശാക്തീകരിക്കുന്നതും അവ ആത്യന്തികമായി ജനങ്ങളോട് ഉത്തരവാദിതപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതുമായ നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പുതിയ സഹസ്രാബ്‌ദത്തിനു ചേരുന്ന നവകേരളവും വിജ്ഞാന സമ്പദ്ഘടനയും വിജ്ഞാന സമൂഹവും – ഇതാണു നമ്മുടെ ലക്ഷ്യം.
പുതുവത്സരത്തിന്റെ വരവ് പ്രതീക്ഷയുടെ പുതിയ പ്രകാശകിരണങ്ങള്‍ പകർന്നു നൽകുന്നുണ്ട്. ഇക്കാലമത്രയും മുറുകെപ്പിടിച്ച മാനുഷിക മൂല്യങ്ങള്‍ക്കു കരുത്തും തെളിമയും പകർന്നു കൊണ്ട് സ്‌നേഹ സുന്ദരമായ പാതയിലൂടെ മാനവികതയെ തെളിയിച്ചുകൊണ്ട് ഈ പുതുവത്സരത്തില്‍ നമുക്ക് നവകേരളം കെട്ടിപ്പടുക്കുന്നതിൽ കേന്ദ്രീകരിക്കാം. നവ വിജ്ഞാന ഘടന, വിജ്ഞാനാധിഷ്‌ഠിത നവ സമ്പദ്ഘടന ഇവ യാഥാര്‍ഥമാക്കാന്‍ പുനര്‍ സമര്‍പ്പിക്കാം. ഭേദ ചിന്തകള്‍ക്കതീതമായ മാനുഷിക സത്തയെ ഉയർത്തിപ്പിടിക്കുന്ന കാലത്തിന്റെ തുടർച്ചയാകട്ടെ 2024.