അറിവുലകം

കേരളസ്റ്റോറി
കുരുന്നുചിരികള്‍ നിറയുന്ന കേരളം

arivulakam1കേരളത്തിലെ ശിശുമരണനിരക്ക് 5 ആയി കുറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണിത്. ദേശീയ ശരാശരി 25 ആണ്.
അമേരിക്കന്‍ ഐക്യനാടുകളുടെ ശിശു മരണ നിരക്ക് 5.6 ആണ്. അതായത് യു എസിന്റെ ശിശുമരണനിരക്കിനേക്കാള്‍ കേരളത്തിലെ ശിശു മരണ നിരക്ക് കുറഞ്ഞിരിക്കുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് ആണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തു വിട്ടത്.
രാജ്യത്ത് ഗ്രാമീണ നഗര മേഖലകളില്‍ ശിശുമരണ നിരക്കില്‍ വലിയ അന്തരമുണ്ട്. രാജ്യത്തെ ശരാശരി ഗ്രാമീണ മേഖലയില്‍ 28 ഉം നഗരമേഖലയില്‍ 19 തുമാണ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു .എന്നാല്‍ കേരളത്തില്‍ ഇരുമേഖലകളിലും ഒരേപോലെ മരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞു. കേരളത്തിന്റെ നിരക്കില്‍ ഗ്രാമ,നഗര വ്യത്യാസമില്ല. ഗ്രാമ,നഗര വ്യത്യാസമില്ലാതെ ഒരേ പോലെ ആരോഗ്യ സേവനങ്ങള്‍ ഇവിടെ ലഭിക്കുന്നു.

 

അഭിമാനസ്ഥാപനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിപകര്‍ച്ചവ്യാധി പ്രതിരോധത്തിലുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന അഭിമാന സ്ഥാപനമാണ് തിരുവനന്തപുരം തോന്നയ്ക്കലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി. നിപ വൈറസ് ബാധയുണ്ടായിട്ടുള്ള മനുഷ്യരിലും മൃഗങ്ങളിലും അത് കണ്ടെത്താന്‍ കഴിയുന്ന സ്യൂഡോവൈറസ് പരിശോധനാസംവിധാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി വികസിപ്പിച്ചെടുത്തു. മനുഷ്യര്‍ക്കും വവ്വാലുകള്‍ക്കും ഇടയില്‍ ഇടനിലക്കാരായി നിന്ന് മനുഷ്യരിലേക്ക് രോഗം സംക്രമിപ്പിക്കുന്ന മൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയെ കണ്ടെത്താന്‍ സ്യൂഡോവൈറസ് പരിശോധന വ്യാപകമായി ഉപയോഗിക്കാന്‍ കഴിയും. ഈ വര്‍ഷം പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിപ ബാധയുണ്ടായ പശ്ചാത്തലത്തില്‍ മേല്‍പ്പറഞ്ഞ പരിശോധനകള്‍ IAV യില്‍ നടക്കുകയാണ്. അതുപോലെ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ അണുബാധ ഉണ്ടായിട്ടുണ്ടോ എന്നറിയാനും ഈ സങ്കേതം ഉപകരിക്കും.
സ്യുഡോവൈറസ് ഉപയോഗിച്ചുള്ള പരിശോധനകളും എലിസ പരിശോധനയും വൈറസിനെതിരെ ശരീരം പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ആന്റിബോഡി കളെ ആണ് ടെസ്റ്റ് ചെയ്യുന്നത്. കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലെ വി ആര്‍ ഡി എല്‍ ലാബുകളോടും ആലപ്പുഴ, പൂനെ എന്നിവിടങ്ങളിലെ NIV ലാബുകളോടുമൊപ്പം നിപ രോഗം കണ്ടെത്താന്‍ ആര്‍ ടി പി സി ആര്‍ പരിശോധന തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് IAV.arivulakam2

നിപയുടെ മാത്രമല്ല കേരളത്തിന് എക്കാലവും ഭീഷണിയായ ഡെങ്കിപ്പനിയുടെ നാല് വൈറസ് വകഭേദങ്ങളു ടെയും റാബിസ് വൈറസിന്റെയും ഒക്കെ സ്യൂഡോ വൈറസുകളെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി രൂപപ്പെടുത്തിയിട്ടുണ്ട്.

ഇഷ്ടസിനിമകളും സീരീസുകളും ആസ്വദിക്കാന്‍
കെ ഫോണ്‍ ഒടിടി

arivulakam3

സംസ്ഥാന സര്‍ക്കാരിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനമായ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് ലിമിറ്റഡ് (കെ-ഫോണ്‍) വഴി ഒടിടി സേവനങ്ങള്‍ ലഭിക്കുന്നു. ആമസോണ്‍ പ്രൈം, ജിയോ ഹോ്സ്റ്റാര്‍, സോണി ലൈവ് അടക്കമുള്ള 29 ഓളം ഒടിടി പ്ലാറ്റ്‌ഫോമുകളും 350 ലധികം പ്രമുഖ ലൈവ് ടെലിവിഷന്‍ ചാനലുകളും ലഭിക്കും. പ്ലേബോക്‌സ് എന്ന അഗ്രിഗേറ്റര്‍ പ്ലാറ്റ്‌ഫോമുമായി സഹകരിച്ചുകൊണ്ടാണ് കെ-ഫോണ്‍ ഒടിടി സേവനം ആരംഭിക്കുന്നത്.

കുറഞ്ഞ നിരക്കില്‍, ഗുണമേന്‍മയുള്ള അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി ഒരു ലക്ഷം വരിക്കാരെന്ന നേട്ടം കൈവരിച്ചു.
കെ-ഫോണ്‍ ഒടിടി പാക്കേജ് മാസനിരക്കുകള്‍ക്ക് www.kfon.in

 

 

അന്തര്‍ദേശീയ അംഗീകാരം

arivulakam4jpgകേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ജേര്‍ണല്‍ ”ഹയര്‍ എജ്യുക്കേഷന്‍ ഫോര്‍ ദ ഫ്യൂച്ചര്‍” ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വിഭാഗത്തില്‍ രാജ്യത്ത് ഒന്നാമതെത്തി. അക്കാദമിക പ്രസിദ്ധീകരണങ്ങളെ വിലയിരുത്തുന്ന സ്‌കോപസ് അന്താരാഷ്ട്ര റാങ്കിങിലാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സേജ് പബ്ലിഷറുമായി ചേര്‍ന്നു പ്രസിദ്ധീകരിക്കുന്ന ജേര്‍ണലിന്റെ സുവര്‍ നേട്ടം. സ്‌കോപസ് അന്താരാഷ്ട്ര റാങ്കിങിന്റെ ‘ക്യു വണ്‍’ പട്ടികയിലുള്‍പ്പെടുത്തിയ ജേര്‍ണലിന് അന്തര്‍ വൈജ്ഞാനിക മേഖലയിലെ ഹൈ ഇമ്പാക്ട് ഫാക്ടര്‍ ജേര്‍ണലുകളില്‍ ലോകത്തു മൂന്നാം സ്ഥാനമുണ്ട്.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആദ്യ വൈസ് ചെയര്‍മാന്‍ ഡോ. കെ. എന്‍. പണിക്കര്‍ 2010 ല്‍ ”ജേര്‍ണല്‍ ഓഫ് കണ്‍വെര്‍ജെന്‍സ് സ്റ്റഡീസ്” എന്ന പേരില്‍ ആരംഭിച്ച ഈ ജേര്‍ണലിന്റെ മാര്‍ഗദര്‍ശക സമിതിയില്‍ നോം ചോംസ്‌കി, റോമിലാ ഥാപര്‍, ടെറി ഈഗിള്‍ടണ്‍, റോജര്‍ വൈ. ചെന്‍ തുടങ്ങി വിഖ്യാതരായ അക്കാദമിക വിദഗ്ധരാണുള്ളത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കോവിഡ് വ്യാധിയുടെ പ്രതിഫലനം, ദേശീയ വിദ്യാഭ്യാസ നയം എന്നീ വിഷയങ്ങളില്‍ ജേര്‍ണല്‍ പുറത്തിറക്കിയ രണ്ടു പ്രത്യേക പതിപ്പുകള്‍ രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റി.

Spread the love